പാലാ: സി എ എച്ച് എന്ന അപൂർവ്വ രോഗം ബാധിച്ചതിനെത്തുടർന്നു ദുരിതത്തിലായ കുരുന്നുകളുടെ ചികിത്സയ്ക്ക് നാടൊന്നിക്കുന്നു. കൊഴുവനാൽ സ്വദേശികളായ ദമ്പതികളുടെ കുട്ടികളുടെ ചികിത്സയ്ക്കും മറ്റു സഹായങ്ങൾ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി മാണി സി കാപ്പൻ എംഎൽഎ മുൻകൈയ്യെടുത്ത് നാളെ (28-11-2022) ഉച്ചകഴിഞ്ഞ് 3 ന് അരുണാപുരം പി ഡബ്ലിയു ഡി ഗസ്റ്റ് ഹൗസിൽ രാഷ്ട്രീയ പാർട്ടികളുടെയും പൊതു പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം നടക്കും.
മനുഷ്യ ശരീരത്തിൽ ഹോർമോൺ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥ സംജാതമാകുന്ന അപൂർവ്വ രോഗമാണ് സി എ എച്ച് (Congenital Adrenal Hiperplasia (CAH)). ഇതു മൂലം ശരീരത്തിലെ സോഡിയം, പൊട്ടാസ്യം അനുപാതം എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. മൂത്തകുട്ടിക്ക് ഇതോടൊപ്പം ഓട്ടിസവും ബാധിച്ചിട്ടുണ്ട്. ജീവിതകാലം മുഴുവൻ ചികിത്സ അനിവാര്യമായ രോഗാവസ്ഥയുടെ പിടിയിലാണ് ഈ കുരുന്നുകൾ.
കുട്ടികൾക്കു നിരന്തരം പരിചരണം ആവശ്യമായതിനാൽ ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കൾ. സുമനസ്സുകളുടെ സഹായത്തോടെയും സ്വന്തമായി ഉണ്ടായിരുന്ന ഭൂമി പണയപ്പെടുത്തിയുമാണ് ഇത്രയും കാലം ചികിത്സ നടത്തിവന്നിരുന്നത്. ഇതോടെ ഈ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിക്കഴിഞ്ഞു. തങ്ങളുടെ ദുരവസ്ഥ സംബന്ധിച്ചു കേരള ഹൈക്കോടതിക്കു ഇവർ കത്തയയ്ക്കുകയും ഇത് ഹർജിയായി കോടതി സ്വീകരിക്കുകയും നടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഈ വിവരം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാണി സി കാപ്പൻ എം എൽഎ മുൻകൈയ്യെടുത്ത് യോഗം വിളിച്ചിരിക്കുന്നത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.