പാലാ: പാലാ ജനറൽ ആശുപത്രിയിൽ കേന്ദ്ര ബയോടെക്നോളജി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (ആർ ജി സി ബി) സ്ഥാപിച്ചിരിക്കുന്ന മെഡിക്കൽ ലാബിൽ 24 മണിക്കൂർ രോഗ നിർണ്ണയ സൗകര്യം ഏർപ്പെടുത്തിയതായി ജോസ് കെ മാണി എം പി അറിയിച്ചു.
ആർ ജി സി ബി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രവർത്തന സമയം 24 മണിക്കൂറാക്കിയത്.
ഇതോടൊപ്പം പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ പരിശോധനാ വിഭാഗങ്ങൾക്കായി ഇറക്കുമതി ചെയ്ത നിരവധി ആധുനിക ഉപകരണങ്ങളും എത്തിച്ചതായി അദ്ദേഹം അറിയിച്ചു.
ഗർഭാവസ്ഥയിൽ ശിശുവിൻ്റെ കുറവുകൾ കണ്ടെത്തുന്ന ക്രെമറ്റോ ഗ്രാഫിക് ടെസ്റ്റിനായുള്ള ഡബിൾ, ത്രിബിൾ മാർക്കർ പരിശോധനാ സൗകര്യവും ഇനി മുതൽ ഈ കേന്ദ്രത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ക്യാൻസർ നിർണ്ണയത്തിനായി എല്ലാ ട്യൂമർ മാർക്കർ ടെസ്റ്റുകളും ബ്ലഡ്, യൂറിൻ കൾച്ചർ ടെസ്റ്റുകളും ഹെമറ്റോളജി, ക്ലിനിക്കൽ പാതോളജി, ബയോ കെമിസ്ട്രി, ഇ മ്യൂണോളജി, സെറോളജി, മൈക്രോബയോളജി വിഭാഗങ്ങളിലായി 420-ൽപ്പരം രോഗനിർണ്ണയം വളരെ വേഗം കൃത്യതയോടെ ലഭ്യമാക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്.
പരിശോധനാ ഫലം രോഗിയുടെ ഫോണിലും ലഭ്യമാക്കും. സർക്കാർ നിരക്കു മാത്രമുള്ള രോഗനിർണ്ണയ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജോസ് കെ മാണി അഭ്യർത്ഥിച്ചു. ജില്ലയിലെ എല്ലാ സർക്കാർ അലോപ്പതി, ഹോമിയോ, ആയുർവേദ ആശുപത്രികളിലും ലാബ് സബ് സെൻ്ററുകൾ ആരംഭിക്കുവാനും ആർ ജി സി ബി തയ്യാറാണ്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.